കഥാസാരം
കോടീശ്വരനും ഉഗ്രപ്രതാപവാനുമായ അമീർ സർവരിയുടെ ഏകപുത്രി ലൈലയും, കഴുതത്തോലും കലമാൻ കൊമ്പും വിറ്റു കഴിയുന്ന ഒരു സാധാരണ അറബിയായ അമീർ ആ മിരിയുടെ പുത്രൻ ഖയസ്സും അനുരാഗബദ്ധരായിരുന്നു.പക്ഷേ ഈ ബന്ധത്തിനു ദുരഭിമാനിയായ സർവരി സമ്മതിച്ചില്ല. ഇതൊന്നും വക വെയ്ക്കാതെ അവർ ആടിപ്പാടി ഉല്ലസിച്ചു.ഇതു കണ്ട് സഹികെട്ട സർവരി ഖയസ്സിനെ മർദ്ദിച്ചവശനാക്കി.ഇതൊക്കെയായിട്ടും മതഭക്തനും ശാന്തനുമായ ആമിർ ആമിരി പ്രതികാരം ചെയ്യാനൊരുമ്പെട്ടില്ല, ഈ സൗഹാർദ്ദ പ്രകടനം സർവരിയെ കൂടുതൽ രോഷാകുലനാക്കി തീർത്തതേയുള്ളൂ.
ലൈലായെയും ഖയസ്സിനെയും വേർപെടുത്താനായി അയാൾ മെക്കാ നഗരത്തിനടുത്തുള്ള തായിസ്സിലേയ്ക്ക് താമസം മാറ്റി. ദുഃഖിതനായ ഖയസ്സ് ലൈലയെത്തേടി മണൽക്കാടുകളിൽ ചുറ്റി നടന്നു.ഊണും ഉറക്കവും ഉപേക്ഷിച്ച് കാത്തിരുന്ന ലൈലയെ ഖയസ്സ് കണ്ടെത്തി.അവർ ആനന്ദത്തിൽ ആറാടി.എന്നും അവർ തായിസ്സിലെ വിജനമായ ഉദ്യാനത്തിൽ വെച്ച് കണ്ടുമുട്ടി. എന്നാൽ സർവരിയുടെ ദീർഘങ്ങലായ കരങ്ങൾ അവിടെയുമെത്തി. ആ ക്രൂരന്റെ അനുചരർ ഖയസ്സിനെ മർദ്ദിച്ചവശനാക്കി തെരുവിലെറിഞ്ഞു. ബോധം വീണ ഖയസ്സ് ലൈലേ ലൈലേ എന്നു വിളിച്ചു കൊണ്ട് തെരുവിലൂടെ അലഞ്ഞു തിരിഞ്ഞു. ആളുകൾ അവനെ ഭ്രാന്തനെന്ന് മുദ്ര കുത്തി. തെണ്ടിപ്പിള്ളേർ പിറകേ നടന്ന് കൂവി വിളിച്ചു.ഇറാക്കിലെ കിരീടാവകാശിയായ ബക് തൂം രാജകുമാരൻ നാടു കാണാനിറങ്ങിയപ്പോൾ ലൈലയെ കണ്ടു.അവളിൽ ആകൃഷ്ടനായി.മകനെ അന്വേഷിച്ചിറങ്ങിത്തിരിച്ച അമീരി തെരുവു തെണ്ടികൾക്കിടയിൽ ഖയസ്സിനെ കണ്ടെത്തി.അമീർ സർവരിയുടെ മുന്നിൽ വീണ്ടും തല കുനിച്ചു.തന്റെ മകനെ രക്ഷിക്കണമെന്നയാൾ കാലു പിടിച്ച് കരഞ്ഞപേക്ഷിച്ചു. ആമീരിയുടെ അപേക്ഷയും ലൈലയുടെയും അമ്മയുടെയും കണ്ണുനീരും സർവരിയുടെ ഹൃദയം അലിയിച്ചു.ഖയസ്സിനു ഭ്രാന്തില്ലെന്ന് തെളിയിച്ചാൽ വിവാഹം നടത്താമെന്ന് സമ്മതിച്ചു.അതിനായി വിദ്വൽ സദസ്സ് കൂടി. ഖയസ്സിനു ഭ്രാന്തില്ലെന്ന് അവർ ഐക കണ്ഠേന വിധി കല്പിച്ചു.അപ്പോഴാണ് ബക് തൂം രാജകുമാരന്റെ പ്രതിനിധി വിവാഹ ദൗത്യവുമായി സർവരിയെ സന്ദർശിച്ചത്. സർവരി ആനന്ദവാനായി.പണ്ഡിത സദസ്സിന്റെ തീരുമാനം ബലാൽക്കാരമായി തിരുത്തപ്പെട്ടു. ഖയസ്സ് രോഷാകുലനായി. ആ വഞ്ചനയ്ക്കെതിരായി അയാൾ ശബ്ദമുയർത്തി. പക്ഷേ ഖയസ്സിനെയും പിതാവിനെയും വെളിയിൽ തള്ളി വാതിൽ കൊട്ടിയടച്ച സർവരി ബക്തൂമും ലൈലയും തമ്മിലുള്ള വിവാഹത്തിനു സസന്തോഷം സമ്മതിച്ചു. ആഡംബര പൂർവം വിവാഹം നടന്നു. ഇറാക്കിലെ രാജകുമാരിയായി ലൈലാ വാഴ്ത്തപ്പെട്ടു. വിശാലമായ മരുഭൂമിയിൽ കണ്ണീരൊഴുക്കിക്കൊണ്ട് ഖയസ്സ് അലഞ്ഞു നടന്നു.ഒരിക്കൽ ഇറാക്കിൽ നിന്ന് മടങ്ങുന്ന ലൈല തന്റെ പൂർവകാല കാമുകനായ ഖയസ്സിനെ മണലാരണ്യത്തിൽ വെച്ച് കണ്ടു. ആ സമാഗമത്തിൽ മരുഭൂമിയിലെ ചുഴലിക്കാറ്റില്‍പ്പെട്ട് രണ്ടു പേരും മരണമടഞ്ഞു.
ലൈലാ - മജ്നുവിൽ അഭിനയിച്ചവർ : പ്രേം നസീർ, സത്യൻ, തിക്കുറിശ്ശി സുകുമാരൻ നായർ, മുത്തയ്യ, കൊട്ടാരക്കര ശ്രീധരൻ നായർ , ബഹദൂർ, അടൂർ ഭാസി, കൊച്ചപ്പൻ, എസ് എ ജമീൽ മാസ്റ്റർ രാധാകൃഷ്ണൻ , എൽ വിജയലക്ഷ്മി, കൊടുങ്ങല്ലൂർ അമ്മിണിയമ്മ , ചാന്ദ്നി , ബേബി വിലാസിനി, ശാന്ത , ശോഭ മുതലായവരാണ്.
ഈ ചിത്രത്തിനു വേണ്ടി സി ഗോപാലകൃഷ്ണൻ നൃത്തവും , പി എൻ മേനോൻ കലയും, എ കൃഷ്ണൻ, ശബ്ദലേഖനവും, ബി എൻ കൊണ്ടാറെഡ്ഡി ച്ഛായാഗ്രഹണവും , എം പീതാംബരൻ, ശങ്കർ , റ്റി പി ഭക്ത വത്സലം , കൃഷ്ണൻ എന്നിവർ വേഷവും സംവിധാനം ചെയ്തു.ഡി വി രാജാറാം ച്ഛായാഗ്രഹണവും കൃപാശങ്കർ എഡിറ്റിംഗും നിർവഹിച്ചപ്പോൾ പി എം വിജയ രാഘവലു വിജയാ ലാബറട്ടറിയിൽ വെച്ച് ഫിലിം പ്രോസസ് ചെയ്തു. വാഹിനി സ്റ്റുഡിയോയിൽ നിർമ്മിച്ച ഈ ചിത്രത്തിലെ സംഭാഷണം വി ബി സി മേനോൻ വെസ്രെക്സ് സൗണ്ട് സിസ്റ്റത്തിൽ റിക്കാർഡു ചെയ്തു.പി മുത്തു വസ്ത്രാലങ്കാരവും സി കുപ്പുസ്വാമി നായിഡു, കെ ശ്രീനിവാസൻ, റ്റി നീലകണ്ഠൻ എന്നിവർ രംഗനിർമ്മാണവും ആർ ജയരാമ റെഡ്ഡി പശ്ചാത്തല നിർമ്മാണവും ഗോപൻ നായർ നിശ്ചല ച്ഛായാഗ്രഹണവും നിർവഹിച്ചു.കോട്ടയത്തെ ജിയോ പിക്ചേഴ്സ് വിതരണം ചെയ്ത ലൈലാ - മജ്നു 9.2.1962 ൽ പ്രദർശന ശാലകളിൽ എത്തി.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍