പ്രേംനസീര്‍, മധു, അടൂര്‍ ഭാസി, പി.ജെ. ആന്റണി, കെ.പി. ഉമ്മർ, ദാമു, പരിയാനംപറ്റ, നിലമ്പൂര്‍ ബാലന്, വേണു, എടശ്ശേരി, രമേഷ്, പി. എന്‍. നമ്പ്യാര്‍, ശങ്കര മേനോന്, മണിയന്, ജ്യോതി ലക്ഷ്മി, സുകുമാരി, ഉഷാ നന്ദിനി, ശാന്താദേവി, ഭാരതീ മേനോന്, എന്നിവരാണു് ഈ ചിത്രത്തില്‍ അഭിനയിച്ചതു്.സംവിധാനം ശ്രീ. എ. വിൻസന്റു് നിര്‍വ്വഹിച്ചു.
വിമലാ ഫിലിംസ് വിതരണം നടത്തിയ ഈ ചിത്രം 5-10-1967- ൽ പ്രദര്‍ശനം ആരംഭിച്ചു.
കഥാസാരം
മദ്രാസ് നഗരം. ക്രൂരതകളില്‍ നിന്നും വഞ്ചനകളില്‍നിന്നും വേദനകളില്‍നിന്നും രക്ഷപെട്ടു് ജീവിതത്തിന്റെ പുറമ്പോക്കുകളില്‍ അഭയം തേടി പല കൈവഴികളിലൂടെ ഒഴുകിയെത്തിയ കുറേപ്പേര് ഒരു പഴയ കെട്ടിടത്തിലെ ഒരു ചെറിയ മുറിയില്‍ ഒതുങ്ങിക്കൂടി. മലയാളം പ്രസ്സില്‍ കമ്പോസിറ്ററായി ജോലി നോക്കുന്ന രാഘവന്, ടെയിലര്‍ കൃഷ്ണേട്ടന്, ബ്രാഹ്മണാൾ ഹോട്ടലില്‍ വിളമ്പുകാരനായ കുഞ്ഞിരാമന്, ഉത്സവസ്ഥലങ്ങളില്‍ റോൾഡ് ഗോൾഡ് ആഭരണങ്ങൾ വിറ്റഴിക്കുന്ന ജോസഫ് എന്നിവര്‍. ഇവര്‍ക്കെല്ലാം തിരിഞ്ഞുനോക്കുവാന്‍ ചില പശ്ചാത്തലങ്ങളുണ്ടു്.
ഇവരുടെ കൂട്ടത്തിലേക്കാണു് രാഘവന്റെ ബാല്യകാലസുഹൃത്തായ മാധവന്‍കുട്ടി കടന്നുവന്നതു്. നാട്ടുപ്രമാണിയായിരുന്ന അച്ഛന് ഉത്സവം നടത്തിയും മറ്റും നടന്നപ്പോള്‍ കുടുംബകാര്യം വിസ്മരിച്ചു. അവസാനം ദരിദ്രനായി മരിച്ചു.വലിയമ്മയുടെ ഔദാര്യത്തിന് കീഴില്‍ അമ്മയും, അനുജത്തി കുഞ്ഞുലക്ഷ്മിയും,അനുജന് ഉണ്ണികൃഷ്ണനും,മാധവന്‍കുട്ടിയും കഴിയേണ്ടതായി വന്നു. ജോലിയന്വേഷിച്ചു് മദ്രാസിലെത്തിയതാണു് മാധവന്‍കുട്ടി. അനിയത്തിയുടെ കമ്മല്‍ വിറ്റു് ആരുമറിയാതെ വണ്ടികയറിയതാണു് അയാള്‍.
നഗരത്തിലെ പഴക്കംചെന്ന മലയാളികളില്‍ ഒരാളാണു് അച്യുമ്മാവന്.പെട്ടിപ്പീടികക്കാരനായ അച്യുമ്മാവനെ കൃഷ്ണേട്ടനും രാഘവനും കൂടിച്ചെന്നു കണ്ടു, മാധവന്കുട്ടിക്കു് ഒരു ജോലി നേടിയെടുക്കുവാന്‍. അച്യുമ്മാവന് മാധവന്‍കുട്ടിയെ ഡ്രൈവര്‍ അനന്തൻ പിള്ളയ്ക്കു പരിചയപ്പെടുത്തിക്കൊടുത്തു. പണ്ടു കോടമ്പാക്കത്തെ വിറപ്പിച്ച മലയാളിച്ചട്ടമ്പിയായിരുന്നു പിള്ള. കല്യാണത്തിനുശേഷം ശാന്തമായ ജീവിതം നയിച്ചുപോന്ന പിള്ള മാധവന്‍കുട്ടിയേയും ഒരു ടാക്സിഡ്രൈവറാക്കി. അവനില്‍ ജീവിതത്തെപ്പറ്റിയുള്ള പ്രതീക്ഷകള്‍ കൂമ്പെടുത്തുതുടങ്ങി. അനന്തൻ പിള്ളയുടെ മകള്‍ ഭാരതി ആ പ്രതീക്ഷകള്‍ക്കു് ഒരു ലക്ഷ്യം പകര്‍ന്നു.
ആയിടയ്ക്കാണു് അമ്മയും വല്യമ്മയുമായി പിണങ്ങിയ വിവരത്തിനു് വീട്ടില്‍ നിന്നും കത്തുകിട്ടിയതു്. അച്യുമ്മാവന്റെ സഹായത്തോടെ ഒരു ചെറിയ വീടു കണ്ടുപിടിച്ചു് മാധവന്‍കുട്ടി കുടുംബത്തിനെ നഗരത്തിലേക്കു് കൂട്ടിക്കൊണ്ടു വന്നു. ഉണ്ണികൃഷ്ണൻ പോളിടെക്നിക് വിദ്യാർത്ഥിയായി. കുഞ്ഞുലക്ഷ്മി തയ്യല്‍ പഠിക്കുവാന്‍ തുടങ്ങി. മാധവന്‍കുട്ടി തടിമറന്നദ്ധ്വാനിച്ചു് കുടുംബം പോറ്റി. രാഘവൻ ആ കുടുംബത്തിലെ ഒരംഗം പോലെയായി. ബന്ധങ്ങള്‍ ഒന്നുംതന്നെയില്ലാതെ എകാകിയായി കഴിഞ്ഞ രാഘവൻ കുഞ്ഞുലക്ഷ്മിയുമായി അടുത്തു. ആ കുടുംബത്തിന്റെ തണലില്‍ രാഘവൻ പുതിയ സ്വപ്നങ്ങള്‍ക്കു് മനസ്സില്‍ സ്ഥാനം നല്കി.
അച്യുമ്മാവൻ പറയാറുള്ളതുപോലെ നഗരം കാടായിരുന്നു.നിയോണ്‍ വിളക്കുകളുടെയും കോൺക്രീറ്റു തൂണുകളുടെയും കാടു്. അവിടെ മൂല്യങ്ങള്‍ ചവിട്ടി മെതിക്കപ്പെടുന്നു. നഗരത്തിലെ സമൂഹത്തിന്റെ മുകൾത്തട്ടിലെത്തിയ ഒരു സംഘം അവിടെയുണ്ടു്. കലാപോഷണം,സാമൂഹ്യസേവനം എന്നീ വാക്കുകള്‍ ധാരാളം എടുത്തു പെരുമാറിയിരുന്ന ആ സംഘത്തിലെ പ്രധാനികളാണു്, പണ്ടു് മിസ്സസ് മേനോനായിരുന്ന ഇപ്പോഴത്തെ മിസ്സസ് മുതലിയാരും ക്യാപ്റ്റന്‍ ദാസും മറ്റും. രാഘവൻ, കുഞ്ഞിരാമന്, മാധവന്‍കുട്ടി, കുഞ്ഞുലക്ഷ്മി, ഉണ്ണികൃഷ്ണൻ തുടങ്ങി മോഹങ്ങളും സങ്കല്പങ്ങളുമായി കഴിഞ്ഞിരുന്ന കൂട്ടരുടെ ശാന്തമായ ജീവിതത്തിലേക്കു് ഒരു കൊടുങ്കാറ്റടിച്ചു.
മിസ്സസ് മുതലിയാരും ക്യാപ്റ്റന്‍ ദാസും കൂടി കുഞ്ഞുലക്ഷ്മിയില്‍ കണ്ണുവെച്ചു. വിലകൂടിയ കാറും, വലിയ ബംഗ്ലാവുകളും, സൊസൈറ്റി ജീവിതവും കുഞ്ഞുലക്ഷ്മിയെ വല്ലാതെ വശീകരിച്ചു.അവളറിയാതെതന്നെ കുഞ്ഞുലക്ഷ്മി, മിസ്സസ് മുതലിയാർ വീശിയ വലയില്‍ത്തന്നെ കുടുങ്ങി. ക്യാപ്റ്റന്‍ ദാസടക്കം വലിയ പല ആള്‍ക്കാര്‍ക്കും കുഞ്ഞുലക്ഷ്മി വിധേയയായി.
മാധവന്‍കുട്ടി ഒരപകടത്തില്പ്പെട്ടു് ആശുപത്രിയെ ശരണം പ്രാപിച്ചു.രാഘവൻ മാത്രമാണു് അയാള്‍ക്കു സഹായത്തിനെത്തിയതു്. വലിയ ഹോട്ടലുകളിലും ബംഗ്ലാവുകളിലും കയറിയിറങ്ങിയ കുഞ്ഞുലക്ഷ്മി മാധവന്കുട്ടിയില്നിന്നു് അകന്നുകഴിഞ്ഞിരുന്നു. നഗരത്തിലെ പുതിയ കൂട്ടുകെട്ടു് ഉണ്ണികൃഷ്ണനെയും വഷളാക്കി. ഇതിനിടയില്‍ അവരുടെ അമ്മ നിസ്സഹായയായി നോക്കിനിന്നു.
ആശുപത്രിയില്‍നിന്നു് മടങ്ങിയെത്തിയ മാധവന്‍കുട്ടിയെ ജീവിത യാഥാർത്ഥ്യങ്ങളുടെ പരുപരുത്ത പല വശങ്ങളും തുറിച്ചുനോക്കി. കുഞ്ഞുലക്ഷ്മിയുടെ ലക്കില്ലാത്ത പോക്കു് അയാളുടെ കണ്ണില്‍പ്പെട്ടു.അതോടെ സ്നേഹസമ്പന്നനായ ആ സഹോദരന് ആകെ തകര്‍ന്നു പോയി. അയാള്‍ക്കു തല ഉയര്‍ത്തി നടക്കുവാന്‍ പാടില്ലാത്ത സ്ഥിതി വന്നുചേര്‍ന്നു. ഒരിക്കല്‍ അനുജത്തിയെ പിന്തുടര്‍ന്ന മാധവന്കുട്ടിക്കു് ഒരു കാറപകടത്തില്പ്പെട്ടു് ജീവന് നഷ്ടപ്പെട്ടു. നിരാലംബരായ അമ്മയും കുഞ്ഞുലക്ഷ്മിയും ഉണ്ണികൃഷ്ണനും നാട്ടിലേക്കു വണ്ടി കയറി.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍