കഥാസാരം
മാതാപിതാക്കൾ നഷ്ടപ്പെട്ട , നിരാശ്രയയായ യുവതിയാണ് രാധ. സുന്ദരിയും സുശീലയുമായ അവൾ അഭയം തേടിയത് പണക്കാരനും , മദ്രാസിലെ ഒരു പ്രമുഖ കോൺട്രാക്ടറുമായ പണിക്കരുടെ വീട്ടിലായിരുന്നു. പണിക്കരുടെ ഭാര്യയായ കമല രാധയെ ഒരു വേലക്കാരിയെപ്പോലെയാണു കണ്ടത്.എങ്കിലും രാധ സന്തുഷ്ടയായിരുന്നു.കമലത്തിനു ലക്കും ലഗാനുമില്ലാത്ത കുറേ കുട്ടികളുണ്ട്. സദൻ , കല്യാണപ്രായമായ കോളേജ് വിദ്യാർത്ഥിനി രമ , ലത, രാമു , ദാമു, ബിന്ദു എന്നിങ്ങനെ. അവരെപ്പൊഴും കമലത്തിനെ അലട്ടിക്കൊണ്ടിരുന്നു. കുട്ടികൾക്ക് ഒരു നല്ല കൂട്ടുകാരിയെ കിട്ടിയതു പോലെയാണു അവർ രാധയെ കരുതിയത്.കമലയുടെ സഹോദരൻ കുമാറും ആ വീട്ടിൽ തന്നെയാണു താമസം. ദുർമ്മാർഗ്ഗിയായ കുമാറിൽ നിന്നും തന്റെ ചാരിത്ര്യത്തെ സംരക്ഷിക്കേണ്ട ചുമതല കൂടി രാധക്കുണ്ടായി.പണിക്കരുടെ ബാല്യകാല സുഹൃത്തും ഡോക്ടറുമായ വാസുദേവനും ഭാര്യ സരോജവും മദ്രാസിൽ മെഡിക്കൽ കോളേജിൽ ഹൗസ് സർജ്ജനായ തങ്ങളുടെ പുത്രൻ രവിയെ കാണുവാൻ വരികയും യാദൃശ്ചികമായി പണിക്കരെ കണ്ടുമുട്ടുകയും , പണിക്കരുടെ വീട്ടിൽ വരികയും ചെയ്തു.അവിടെ വെച്ചുള്ള പരിചയം മൂലം രാധയെ ഡോക്ടർക്കും ഭാര്യ സരോജത്തിനും നന്നേ പിടിച്ചു.ഡോക്ടറുടെയും സരോജത്തിന്റെയും വരവ് ഒരനുഗ്രഹമായി കരുതിയ പണിക്കരും കമലവും രമയെ രവിയെക്കൊണ്ടു വിവാഹം കഴിപ്പിക്കാൻ മനസാ തീരുമാനിച്ചു കഴിഞ്ഞു.ആദ്യമായി പണിക്കരുടെ വീട്ടിൽ വന്ന രവിയെ സ്വീകരിച്ചതു രാധയായിരുന്നു. ആദ്യ ദർശനത്തിൽ തന്നെ രവി രാധയിൽ ആകൃഷ്ടനായി.തന്റെ ഭാവി വരനുമായി അടുത്തു പെരുമാറാൻ രമ ശ്രമിച്ചപ്പോഴെല്ലാം രവി ഒഴിഞ്ഞു മാറുകയാണുണ്ടായത്. ഇതിൽ നിരാശയും ദുഃഖിതയുമായ രമ , രവിക്കു രാധയോടാണ് മമത എന്നു കൂടി അറിഞ്ഞപ്പോൾ രാധയെ കഠിനമായി മർദ്ദിക്കുകയും ചെയ്തു.ഒരു ദിവസം രാത്രി തന്റെ മൃഗീയാഭിലാഷങ്ങളുമായി രാധയുടെ മുറിയിൽ കയറിയ കുമാരിനെ അവൾ ആട്ടിയോടിച്ചു.പണിക്കരുടെ മൂത്ത മകനും സിനിമയിൽ ഗാനസംവിധായകൻ ആകാൻ വെമ്പൽ കൊണ്ടു നടക്കുന്നവനുമായ സദന്റെ കല്യാണദിവസം തികച്ചും ആഹ്ലാദം നിറഞ്ഞതായിരുന്നു. വിശിഷ്ടാതിഥികളുടെ കൂട്ടത്തിൽ രവിയും ഡോക്ടർ വാസുദേവനും സരോജവും ഉണ്ടായിരുന്നു.അന്നു പലവുരു രാധയെക്കാണാനും സംസാരിക്കാനും തന്റെ മനസ്സിനകത്തെ മോഹങ്ങൾ അവളോടു തുറന്നു പറയാനും രവി പരിശ്രമിച്ചു.അന്നു രാത്രി അവൻ രാധയുടെ മുറിയിൽ ചെല്ലുകയും അവളോടുള്ള പ്രേമവും സ്നേഹവും അവളെ അറിയിക്കുകയും രാത്രി മുഴുവൻ അവിടെ കഴിയുകയും ചെയ്തു.രവി ഉപരിപഠനാർത്ഥം അമേരിക്കയിലേക്കു പോയി.കാലം നീങ്ങിയപ്പോൾ രാധയുടെ പരിശുദ്ധമായ ജീവിതത്തിൽ കളങ്കത്തിന്റെ കറുത്ത പാടുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. വിവരങ്ങൾ മനസ്സിലാക്കിയ രമയും കമലവും കൂടി രാധയെ ക്രൂരമായി മർദ്ദിച്ചു വീട്ടിൽ നിന്നും പുറത്താക്കി.തിരുവനന്തപുരത്തു ഡോക്ടർ വാസുദേവന്റെ വീട്ടിലാണ് രാധ ചെന്നു ചേർന്നത്. രവിയുടെ അമ്മ അവളെ സസന്തോഷം സ്വീകരിച്ചു.അവളുടെ ശരീരത്തിലെ അടിയുടെ പാടുകൾ അവരെ വേദനിപ്പിച്ചു. പക്ഷേ രാധ ഗർഭിണിയാണെന്നുള്ള വിവരം കേട്ടപ്പോൾ അവർ അമ്പരന്നു പോയി. അതിനുത്തരവാദി ആരെന്ന് മാറിമാറി ചോദിച്ചിട്ടും രാധയിൽ നിന്നും വ്യക്തമായ മറുപടി കിട്ടിയില്ല. എങ്കിലും അവിവാഹിതയായ ആ ഗർഭിണിയെ അവർ തെരുവിലേക്കിറക്കി വിട്ടില്ല.പ്രസവത്തിൽ രാധ മരിച്ചു എന്നു പറഞ്ഞ് ഡോക്ടർ വാസുദേവൻ കുഞ്ഞിനെ മാത്രം സരോജത്തെ ഏല്പ്പിച്ചു.അവർ രണ്ടു പേരും കൂടി ആ കുട്ടിയെ വളർത്തി.പക്ഷേ സ്വന്തം മകളിൽ നിന്നും കഠിനമായ എതിർപ്പുണ്ടായതു മൂലവും കുഞ്ഞു മൂലം തന്റെ കുടുംബജീവിതം പോലും തകരുമോ എന്ന ഭയം മൂലവും ഡോക്ടർ വാസുദേവൻ കുട്ടിയെ സുഹൃത്തായ ഒരു ലേഡി ഡോക്ടറെ ഏല്പ്പിച്ചു.ഇതിനിടയിൽ രവി അമേരിക്കയിൽ നിന്നും മടങ്ങിയെത്തി.വന്നപാടേ രവി രാധയെ തിരക്കി. രാധ മരിച്ചു എന്ന വിവരം കേട്ട് അയാൾ ഞെട്ടിപ്പോയി. രാധയുടെ ഗർഭത്തിനുത്തരവാദി താനാണെന്ന് രവി മാതാപിതാക്കന്മാരെ അറിയിച്ചു.അവരുടെ ആവശ്യപ്രകാരം ലേഡി ഡോക്ടറിൽ നിന്നും കുഞ്ഞിനെ തിരിച്ചു കൊണ്ടു വരുവാൻ പോയ രവി അവിടെ വെച്ചു രാധയെ കണ്ടു മുട്ടി.ലേഡി ഡോക്ടറിൽ നിന്നും വിവരങ്ങൾ മുഴുവൻ ഗ്രഹിച്ച രവി സന്തോഷവാനായി രാധയെയും കുഞ്ഞിനെയും സ്വീകരിച്ച് ഒരുമിച്ച് വീട്ടിലേക്കു മടങ്ങി.
എഴുതിയത് : ജിജാ സുബ്രമണ്യന്
അവലംബം : മലയാള സിനിമാ ഡയറക്ടറി
കടപ്പാട് : ബി വിജയകുമാര്